മുംബൈ: ട്വന്റി 20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.
2024 ടി20 ലോകകപ്പ് വിജയിച്ച രോഹിത് ശർമയുടെ സംഘത്തിന് ലഭിച്ചതിനേക്കാൾ കൂടുതലാണ് ഇത്. അന്ന് 125 കോടി രൂപയാണ് സമ്മാനത്തുകയായി നൽകിയിരുന്നത്.
അതേ സമയം ജേതാക്കൾക്ക് ഐസിസി നൽകുന്ന സമ്മാനത്തുകയേക്കാൾ അഞ്ചിരട്ടി വരുമിത്. മൂന്ന് മില്യണ്‍ ഡോളര്‍(ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ഇന്ത്യയ്ക്ക് ലഭിച്ചത്.
രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യൺ ഡോളർ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിലെ മികച്ച സ്പോൺസർഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാൻ കാരണമായത്.
സെമിയിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 790,000 ഡോളര്‍(ഏകദേശം 7.24 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. സൂപ്പർ എട്ടിൽ എത്തിയ ടീമുകള്‍ക്ക് 380,000 ഡോളര്‍(ഏകദേശം 3.48 കോടി രൂപ) സമ്മാനത്തുകയായി നല്കി.